പേജുകള്‍‌

2014, ഡിസംബർ 27, ശനിയാഴ്‌ച

പ്രണയം തുടരുന്നു...

ഒരിക്കല്‍ക്കൂടി വിവാഹിതനാകാന്‍ ഒരവസരം ദൈവം തന്നാല്‍ നിങ്ങള്‍ ആരെയാകും സ്വീകരിക്കുക. എന്നെയോ അവളെയോ? പറയാന്‍ അല്‍പ്പം സമയമെടുത്തെങ്കിലും പറഞ്ഞു... അവളെ. കാറിന്റെ പിന്‍സീറ്റില്‍ ഞങ്ങളുടെ അടുത്ത തലമുറ അപ്പോള്‍ യാത്രാക്ഷീണത്താല്‍ ഉറക്കം തുടങ്ങിയിരുന്നു.
അവള്‍ എന്റെ കളിക്കൂട്ടുകാരി ആയിരുന്നു. തിരിച്ചറിവില്ലാത്ത പ്രായത്തില്‍ മണ്ണപ്പം ചുട്ടും അച്ഛനും അമ്മയും കളിച്ചും ഞങ്ങള്‍ നടന്നു. എനിക്കു തല്ലണമെന്നു തോന്നിയപ്പോഴൊക്കെ ഞാന്‍ അവളെ തല്ലി, പിച്ചി, മാന്തി, കടിച്ചു. ഞാന്‍ അന്നു തടിച്ചുരുണ്ടാണിരുന്നത്‌. അവള്‍ നേര്‍ത്തു മെലിഞ്ഞും. എന്നിട്ടും ദേഹം വേദനിക്കുമ്പോളൊക്കെ അവള്‍ തന്നെക്കൊണ്ടാവും വിധം തിരിച്ച്‌ ആക്രമിച്ചു... 
എന്റെ കുറേ തൊലിയവള്‍ മാന്തിയെടുത്തു. എന്റെകൂടെ അല്ലാതെ അവളെയോ അവളുടെകൂടെ അല്ലാതെ എന്നെയോ ആരും കണ്ടിരുന്നില്ല. ഒരിക്കല്‍ മുതിര്‍ന്നവര്‍ ആരോ പറഞ്ഞു: എടാ, ഞങ്ങളിവളെ കെട്ടിച്ചുവിടാന്‍ പോകുവാ... നീ ഇനി എന്തും ചെയ്യും.... കാര്യമായി ഒന്നും മനസിലായില്ലെങ്കിലും അവളോടു ചെന്നു ചോദിച്ചു. നിന്നെ കെട്ടിച്ചുവിടുമ്പോള്‍ നീ എന്നെ ഇട്ടിട്ടു പോകുവോ.. ഞാന്‍ കെട്ടുന്നില്ല. ആ മറുപടിയില്‍ ഞാന്‍ അന്ന്‌ സംതൃപ്‌തനായി.